Tue. Apr 16th, 2024
കൊച്ചി:

വയനാട് മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണിതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയത്.

വില്ലേജ് ഓഫീസർമാരടക്കം കേസിൽ അന്വേഷണം നേരിടുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രതി റോജോ അഗസ്റ്റിൻ ആന്റോ അഗസ്റ്റിൻ എന്നിവരടക്കമുള്ളവർ ആണ് കോടതിയെ സമീപിച്ചത്.

വയനാട് മുട്ടിലിലെ ഈട്ടിമരം കോള്ളയിൽ വനം വകുപ്പ് സമഗ്ര അന്വേഷണം തുടങ്ങി. റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിൽ ഏതൊക്കെ ജില്ലകളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന് വിവരം ശേഖരിച്ചു തുടങ്ങി. ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർ വനംമന്ത്രി വിളിച്ച യോഗത്തിൽ തന്നെ ഉന്നയിച്ചിരുന്നു. വനം വിജിലൻസ് സിസിഎഫിനാണ് അന്വേഷണ ചുമതല.

By Divya