Sat. Apr 27th, 2024
കോട്ടയം:

കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കോട്ടയം ചേർപ്പുങ്കലിൽ ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ കുടംബം അന്വേഷണത്തിൽ അതൃപ്തിയുമായി രംഗത്ത്. സംഭവം നടന്ന് ഒരു വർഷമാകുമ്പോഴും പിടിച്ചെടുത്ത ഹാൾടിക്കറ്റിന്റെ കയ്യക്ഷര പരിശോധന പൂർത്തിയാക്കിയിട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച കുടുംബം സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ്.

ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിൽ പരീക്ഷയെഴുതാനെത്തിയ കാഞ്ഞിരപ്പള്ളി കുടിമറ്റം സ്വദേശിയായ അഞ്ജു പി ഷാജിയുടെ മരണത്തിലാണ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത്. കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ശകാരിച്ചതിൽ കോളജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് എംജി സർവകലാശാല നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു.

ഇത് കണക്കിലെടുക്കാതെ കോപ്പിയടിക്കാൻ ഉപയോഗിച്ചെന്ന് കണക്കാക്കുന്ന ഹാൾടിക്കറ്റിന്റെ കയ്യക്ഷര പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും അഞ്ജുവിന്റെ കുടുംബം ആവശ്യപ്പെടുന്നു.

By Divya