ദോഹ:
പലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ നിലപാട് ഉറച്ചതാണെന്നും സ്വതന്ത്രപരമാധികാര പലസ്തീൻ സ്ഥാപിക്കുകയാണ് അതെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി.
‘മധ്യപൂർവേഷ്യയും വടക്കെ ആഫ്രിക്കയും സുസ്ഥിരതയിലേക്കും അഭിവൃദ്ധിയിലേക്കും’ വിഷയത്തില്‍ റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബര്‍ഗിൽ നടന്ന ആഗോള സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ദോഹ ഫോറം സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനും സഹകരിക്കാത്തതിനുമുള്ള കാരണവും സാഹചര്യവും ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനും യുഎഇയും ഇസ്രായേലുമായുണ്ടാക്കിയ ‘അബ്രഹാം കരാര്‍’ സംബന്ധിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. കരാർ അപക്വമായിരുന്നുവോ എന്ന ചോദ്യത്തിന് അതിൽ തങ്ങള്‍ വിധികല്പ്പിക്കില്ല എന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.
ഖത്തറിന് ഇസ്രായേലുമായി വിയോജിക്കാനും നയതന്ത്രബന്ധം തുടരാതിരിക്കാനുമുള്ള കാരണം ഇപ്പോഴുമുണ്ട്. പലസ്തീനിലെ അധിനിവേശമാണ് അതിന്റെ മുഖ്യകാരണം. അക്കാര്യത്തിൽ ഖത്തറിന്റെ കാഴ്ചപ്പാട് വ്യക്തവും കൃത്യവുമാണ്.
സമാധാനത്തിന്റെ ഒരു ചുവടുവെപ്പും ഇസ്രായേൽ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. അത്തരമൊരു പ്രതീക്ഷപോലുമില്ല. 1990കളിലെ മഡ്രിഡ്, ഓസ്ലോ ചര്‍ച്ചകള്‍ക്കുശേഷം മേഖലയിലും പ്രത്യേകിച്ച് പലസ്തീനിലും സമാധാനമുണ്ടാകുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.
അതിൻ്റെ തുടര്‍ച്ചയെന്നോണം ഖത്തറും ഇസ്രായേലും വ്യാപാരബന്ധം തുടങ്ങുകയും ചെയ്തു. 2008 വരെ അത് തുടര്‍ന്നു.ഗാസയിലെ ഇസ്രായേല്‍ അധിനിവേശവും അതിക്രമവുമാണ് അതിനെ അട്ടിമറിച്ചത്. പിന്നീടാണ് തങ്ങള്‍ നയതന്ത്ര ഓഫിസുകള്‍ അടച്ചുപൂട്ടാനും മറ്റും തീരുമാനിച്ചത്.
ഖത്തറിൻ്റെ സമാധാന ശ്രമങ്ങള്‍ക്ക് ഒരു വിലയും നല്‍കാനോ അതുമായി സഹകരിക്കാനോ ഇസ്രായേല്‍ തയാറായില്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. പലസ്തീൻ രാജ്യം അംഗീകരിക്കുകയെന്നതും ശൈഖ് ജർറാഹിലെ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുകയുമാണ് ഇസ്രായേല്‍ ചെയ്യേണ്ടത്.
1967ലെ അതിര്‍ത്തി പ്രകാരമുള്ള പലസ്തീൻ രാജ്യമെന്നത് അംഗീകരിക്കണം. പലസ്തീന് പ്രദേശങ്ങളിലേക്ക് കടന്നുകയറി അവരെ പ്രകോപിപ്പിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് നിർത്തണം. ബൈത്തുല്‍മുഖദ്ദിസ് പോലുള്ള വിശുദ്ധ സ്ഥലങ്ങള്‍ ലോക മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കുമെല്ലാം വൈകാരികമായ കേന്ദ്രമാണ്. അത് പരിഗണിച്ചുവേണം ഇസ്രായേല്‍ മുന്നോട്ടുപോവാന്‍. അല്ലാത്ത ഇടപെടലുകള്‍കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.