Fri. Mar 29th, 2024
തിരുവനന്തപുരം:

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ഒരു തലമുറ മാറ്റത്തിന് ശേഷം കേരളത്തിന്‍റെ പുതിയ ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആളുകളെ കൊവിഡിന് വിട്ടുകൊടുക്കില്ല. ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ മികച്ച പരിഗണനയുണ്ടാകും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ പാലിക്കുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

ലോക്ക്ഡൌണ്‍ കാലത്ത് ഉണ്ടാകുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനം നേരിടുന്നുണ്ട്. സംസ്ഥാനത്തെ ജിഎസ്‍ടി വരുമാനം തന്നെ വലിയ തോതില്‍ ഇടിഞ്ഞിരിക്കുന്നു. ഇന്ത്യയിലാകെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആയിരക്കണക്കിന് കോടി രൂപയാണ് ജിഎസ്ടി കുടിശ്ശിക കിട്ടാനുള്ളത്.

കേരളത്തിന് മാത്രം 4077കോടിയാണ് ജിഎസ്‍ടി കുടിശ്ശിക കിട്ടാനുള്ളത്. ഇനി അത് കുറച്ചൂടെ രൂക്ഷമാകും. ഇതൊക്കെ പെട്ടെന്ന് പരിഹരിക്കാവുന്ന ഒരു കാര്യമല്ല.

പക്ഷേ നമുക്ക് ജനങ്ങളുടെ ആരോഗ്യവും ജീവനുമാണ് വലുത്. ജനങ്ങളെ അങ്ങനെ കൊവിഡിന്‍റെ ദയയ്ക്ക് വിട്ടുകൊടുക്കാനാകില്ല. സമൂഹത്തിന്‍റെ പിന്തുണയുണ്ടാകും ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്നാണ് വിശ്വസിക്കുന്നത്.

മനുഷ്യന് ആരോഗ്യമുണ്ടെങ്കില്‍, സമൂഹത്തിന്‍റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കാനും കഴിഞ്ഞാല്‍ അതിന്‍റെ റിസള്‍ട്ട് ഉണ്ടാകും.

By Divya