Fri. Apr 19th, 2024
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ–പ്രതിപക്ഷ ബഹളം. ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയിലുള്ളപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇകഴ്ത്തരുതെന്നും ഇതാണോ കൊവിഡ് പ്രതിരോധത്തിനു നല്‍കുന്ന പിന്തുണയെന്നും വീണ ജോര്‍ജ് ചോദിച്ചു.

മരണനിരക്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും സംശയമുണ്ടെന്നും, വീഴ്ച ചൂണ്ടിക്കാണിക്കുന്നത് ഇകഴത്തലല്ലെന്നും പ്രതിപക്ഷനേതാവ് മറുപടി നല്‍കി. മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് എം കെ മുനീറും ആവശ്യപ്പെട്ടു.

മരണ നിരക്ക് തീരുമാനിക്കാന്‍ കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ പഠനം വേണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഉള്ള രോഗി നെഗറ്റീവ് ആയാലും പോസ്റ്റ് കൊവിഡ് സമയത്ത് മരണമുണ്ടാകാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. രണ്ടാം തരംഗം പ്രതിരോധിക്കുന്നതിലെ വീഴ്ച, ഉയരുന്ന മരണ നിരക്ക് എന്നിവ ചൂണ്ടിക്കാട്ടി ഡോ എം കെ മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ്  നല്‍കിയത്.

അതിനിടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സീന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നു പ്രമേയം അവതരിപ്പിക്കും.

By Divya