Fri. Apr 26th, 2024
ന്യൂഡൽഹി:

ലക്ഷദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ അലയടിക്കുമ്പോഴും ഇളക്കമൊന്നുമില്ലാതെ അഡ്മിനിസ്ട്രേറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ പ്രഫുൽ കെ പട്ടേൽ. തനിക്ക് ഗൂഢ ഉദ്ദേശ്യങ്ങൾ ഒന്നുമില്ലെന്നും വികസനത്തിന് ആക്കം കൂട്ടുന്ന തീരുമാനങ്ങളാണ് തന്റേതെന്നും പട്ടേൽ അവകാശപ്പെട്ടു.

ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മാലദ്വീപിനെ പോലെ ലക്ഷദ്വീപിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ‘ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ എന്ന കരട് ദ്വീപിന്റെ വികസനത്തിൽ ഏറെ മുന്നേറ്റം ഉണ്ടാക്കും. സാധ്യതകൾ ഉണ്ടായിരുന്നിട്ടും സാമൂഹികവും സാമ്പത്തികവുമായി ദ്വീപ് ഇതുവരെ പിന്നിലായിരുന്നു. ഇത് മെച്ചപ്പെടുത്താനാണ് ശ്രമം’ -പട്ടേൽ പറഞ്ഞു.

‘എനിക്ക് ഇതിൽ എന്ത് ലാഭമാണ് ഉള്ളതെന്ന് പറഞ്ഞ് തരൂ? എന്റെ ചുമതല അവസാനിക്കുന്നത് വരെ മാത്രമേ ഞാൻ ഇവിടെയുണ്ടാകൂ. കാലാകാലം എനിക്കിവിടെ തുടരാൻ സാധിക്കില്ല’-പട്ടേൽ പറഞ്ഞു.

‘ദ്വീപുകൾ മാലിദ്വീപുമായി സാമ്യമുള്ളതാണ്, അവ സമാനമായ രീതിയിൽ വികസിപ്പിക്കാനാണ് ഞങ്ങളുടെ ഉന്നം. സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നു. നിങ്ങൾ മാലദ്വീപിലേക്ക് നോക്കൂ. വിനോദസഞ്ചാരികൾ അവിടെ സന്ദർശിക്കാൻ വരി നിൽക്കുകയാണ്’ -പട്ടേൽ കൂട്ടിച്ചേർത്തു.

By Divya