Sat. Apr 20th, 2024
തിരുവനന്തപുരം:

സര്‍ക്കാർ വില നിജപ്പെടുത്തിയതോടെ ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സര്‍ക്കാർ നിശ്ചയിച്ച വിലയില്‍ ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്കും നല്‍കാനാകില്ലെന്നാണ് മെഡിക്കൽ ഉപകരണ നിര്‍മാതാക്കളുടെ നിലപാട് . നിശ്ചയിച്ച വിലയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷനും സര്‍ക്കാരിന് കത്ത് നല്‍കി .

ബാക്ടീരിയയേയും വൈറസിനേയും പുറന്തള്ളുന്ന തരത്തിൽ, തുണി ഉൾപ്പെടുത്താതെയാണ് നിലവാരമുള്ള പിപിഇ കിറ്റിന്റെ നിര്‍മാണം. 70 ജി എസ് എം മുതൽ 90 ജി എസ് എം വരെ ഉള്ളതാണ് നിലവാരമുളള പിപിഇ കിറ്റ്. രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരടക്കം ഉപയോഗിക്കുന്നതും ഇതായിരുന്നു.

എന്നാല്‍ വില നിയന്ത്രണം വന്നതിൽ പിന്നെ ഇത്തരം പിപിഇ കിറ്റ് കിട്ടാനില്ല. വിതരണക്കാരുടെ കയ്യിലുള്ള സ്റ്റോക്ക് കൂടി തീര്‍ന്നാൽ ക്ഷാമം പൂര്‍ണമാകും. പിപിഇ കിറ്റും മാസ്കുകളും നിര്‍മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തേണ്ടത്.

നേരത്തേ 140 രൂപയായിരുന്നു ഒരു പിപിഇ കിറ്റ് നിർമ്മിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുവിന്‍റെ വില. ഇപ്പോൾ അത്  260 രൂപയായി. ഈ വിലക്കയറ്റത്തിനിടയിൽ സര്‍ക്കാർ വില നിജപ്പടുത്തക കൂടി ചെയ്തതോടെ നിര്‍മാണം തന്നെ പ്രതിസന്ധിയിലായെന്നാണ് നിർമ്മാതാക്കൾ പറയുന്നത്

By Divya