Thu. Apr 25th, 2024
കാസർകോട്:

സോളാർ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് റിമാൻഡിലായ പ്രതി സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കൂടുതൽ ക്വാറന്‍റീൻ സൗകര്യമുള്ളത് പരിഗണിച്ചാണ് നടപടി.

കണ്ണൂർ വനിതാ ജയിലിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ സരിതയുടെ ഫലം നെഗറ്റീവായിരുന്നു.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസ‌ിലാണ് സരിത നായരെ ഈ മാസം 27 വരെ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കോഴിക്കോട് കസബ പൊലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് കേസിൽ നേരത്തെ വിധി പറയാൻ നിശ്ചയിച്ചെങ്കിലും പ്രതികളാരും ഹാജരാവാത്തതിനെ തുടർന്ന് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതി വിധി ഏപ്രിൽ 27ലേക്ക് മാറ്റുകയായിരുന്നു. വിധി ദിവസം ഹാജരാവാത്തതിനെ തുടർന്ന് രണ്ടാംപ്രതി സരിത നായരുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

By Divya