Thu. Apr 25th, 2024
കോഴിക്കോട്​:

ജില്ലയിലെ കണ്ടയ്​ൻമെന്‍റ്​ സോണുകളിൽ 144 പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ൻമെന്‍റ്​ സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു.

തൊഴില്‍, അവശ്യസേവനം എന്നീ ആവശ്യങ്ങള്‍ക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കണ്ടയ്ന്‍മെന്‍റ്​ സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ.

ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കണ്ടയ്ന്‍മെന്‍റ് സോണുകളില്‍ നിരീക്ഷണത്തിനുണ്ടാവും. രോഗവ്യാപനം വിശകലനം ചെയ്ത് ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടയ്ന്‍മെന്‍റ് സോണുകളുടെ വിവരം കൊവിഡ് ജാഗ്രത പോർട്ടലിൽ ലഭ്യമാണ്.

രോഗവ്യാപനം അതി തീവ്രമായി തുടരുന്നത് ജില്ലയെ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകുന്നു.

By Divya