Fri. Mar 29th, 2024
കൊച്ചി:

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്‍റെ മൊഴി. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് ആരോപണം. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിൽ വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ എം ശിവശങ്കറിന്‍റെ ടീം ഉണ്ടായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ചാക്കയിലെ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണെന്നാണ് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നതെന്നും നിരവധി വട്ടം വിളിച്ചിട്ടും താൻ തനിച്ച് പോയിരുന്നില്ലെന്നുമാണ് സ്വപ്നയുടെ മൊഴി. സ്പീക്കറുടെ വ്യക്തി താൽപര്യങ്ങൾക്ക് കീഴ്‍പ്പെടാതിരുന്നതിനാല്‍ മിഡിൽ ഈസ്റ്റ് കോളജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കർ ടീം സർക്കാരിന്റെ പല പദ്ധതികളും ബിനാമി പേരുകളിൽ തട്ടിയെടുക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും സ്വപ്നയുടെ മൊഴിയിലുണ്ട്. സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവരെന്നാണ് മൊഴി. എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്വപ്നയുടെ മൊഴി ഉൾപ്പെടുത്തിയത്.

By Divya