Thu. Mar 28th, 2024
തിരുവനന്തപുരം:

ഉറവിടനികുതി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ട്. കിഫ്ബി പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ നിന്നുള്ള ഉറവിട നികുതി കൃത്യമായി അടച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. അതേസമയം ഉറവിടനികുതി അടക്കേണ്ടത് കിഫ്ബിയല്ല, പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

എന്നാല്‍ ഉറവിട നികുതി അടയ്‌ക്കേണ്ടത് കിഫ്ബിയാണെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ഉറവിടനികുതിയടക്കണമെന്ന നിലപാട് തന്നെയാണ് ആദായനികുതിവകുപ്പിനെങ്കില്‍ കേസെടുക്കട്ടെയെന്ന് തോമസ് ഐസക് വെല്ലുവിളിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രിവരെയാണ് കിഫ്ബി ഓഫിസില്‍ പരിശോധന നടത്തിയത്. കെറ്റ്, ഇന്‍കല്‍, എച്ച്എല്‍എല്‍ തുടങ്ങിയ ഏജന്‍സികള്‍ അഥവാ എസ്പിവികളാണ് കിഫ്ബിക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. ഉറവിട നികുതി കൈമാറിയിട്ടുണ്ടെന്നും അടച്ചില്ലെങ്കില്‍ ഉത്തരവാദിത്വം ഈ ഏജന്‍സികള്‍ക്കാണെന്നും ആദായനികുതി വകുപ്പിലെ 194ആം വകുപ്പ് ഉദ്ധരിച്ച് കിഫ്ബി മറുപടി നല്‍കി.

By Divya