Fri. Apr 26th, 2024
തിരുവനന്തപുരം:

സോളാര്‍ പീഡന കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവെക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന്‍റെ തെളിവാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകളെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ താന്‍ കോടതിയെ പോലും സമീപിച്ചില്ല. പൊലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല.

കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കയ്യില്‍ വെച്ചിട്ട് സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്ക് വിട്ടു. ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. 50 വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്.

ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല. എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് ശക്തി. മനസാക്ഷിയാണ് വഴികാട്ടിയെന്നും ഉമ്മന്‍ചാണ്ടി ഫേസ് ബുക്കില്‍ കുറിച്ചു.

By Divya