Sat. Apr 20th, 2024
റിയാദ്:

സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഞായറാഴ്‍ച മുതല്‍ ഭാഗിക ഇളവ് അനുവദിക്കും. വെള്ളിയാഴ്‌ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

സിനിമാ ശാലകള്‍, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമ്മുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം. വിവാഹങ്ങളും പാര്‍ട്ടികളും അടക്കമുള്ള സാമൂഹിക പരിപാടികള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് നിര്‍ദേശം.

ഹോട്ടലുകള്‍ക്കും കഫേകള്‍ക്കും ആദ്യം 10 ദിവസത്തേക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് അത് 20 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ നിയന്ത്രണമാണ് പിന്‍വലിക്കുന്നത്.

By Divya