Sat. Apr 27th, 2024
auto driver attacked student in kannur

കണ്ണൂര്‍:

കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിയെ ഓട്ടോ ഡ്രെെവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനായിരുന്നു വിദ്യാര്‍ത്ഥിയെ തല്ലിയത്. നടുറോഡിലിട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യവും പുറത്ത് വന്നു.

മുത്താറിപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിക്കാണ്  ക്രൂരമര്‍ദ്ദനമേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാർത്ഥിയെ ജിനീഷ് തല്ലിയത്. മുത്താറിപീടികയിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. വിദ്യാര്‍ഥിയെ ജിനീഷ് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ആദ്യം വിദ്യാര്‍ഥിയുടെ മുഖത്തടിച്ച ഇയാള്‍ പിന്നീട് നിരന്തരം അടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യംചെയ്തായിരുന്നു മര്‍ദനം.

തല്ലുന്നത് പ്രദേശവാസികളുടെ മുന്നിൽ വച്ചായിരുന്നെങ്കിലും ആരും ആദ്യം ഇത് തടയാൻ ശ്രമിച്ചില്ല. കുറച്ച് നേരത്തിന് ശേഷമാണ് ചിലർ വന്ന് ജിനീഷിനെയും വിദ്യാർത്ഥിയെയും പിടിച്ച് മാറ്റിയത്.

കൂടെ പഠിക്കുന്ന പെൺകുട്ടിക്കൊപ്പം നടന്നതിനാണ് മർ‍ദ്ദനമെന്ന് അടികിട്ടിയ വിദ്യാർത്ഥിയുടെ അച്ഛൻ പറയുന്നു. പരാതി നല്‍കിയിട്ടും പാനൂര്‍  പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നും അച്ഛന്‍ പ്രതികരിച്ചു.

താനും തന്‍റെ ക്ലാസിലെ പെണ്‍കുട്ടിയും റോഡിലൂടെ നടന്നുവരുമ്പോള്‍ യാതോരു പ്രകോപനവും ഇല്ലാതെ ഓട്ടോ ഡ്രെെവര്‍ തന്നെ തല്ലുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയും പ്രതികരിച്ചു. മര്‍ദ്ദനത്തിന് ശേഷം ആളു മാറി പോയെന്നായിരുന്നു ജിനീഷ് പറഞ്ഞതെന്നും മർദ്ദനത്തിനിരയായ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തി. പാനൂരര്‍ പൊലീസിനോട് റിപ്പോര്‍ട്ടും തേടി.

https://www.youtube.com/watch?v=BYnLMb9q7eA

By Binsha Das

Digital Journalist at Woke Malayalam