Fri. Apr 26th, 2024
arnab_goswami arrested

മുംബെെ:

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബെെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അര്‍ണബിന്റെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കരാറുകാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് നടപടി. മുംബെെ പൊലീസിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ആണ് അര്‍ണബിനെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചത്.

ക്രൂരമായി അര്‍ണബിനെ മര്‍ദ്ദിച്ചതായി ബന്ധുക്കളും റിപ്പബ്ലകിസ് ടിവിയും ആരോപിച്ചു. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബും ആരോപിച്ചു. അര്‍ണബിനെ ബലംപ്രയോഗിച്ച് പോലീസ് വാനില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പോലീസ് അര്‍ണബിന് കൈമാറിയിട്ടില്ല. അര്‍ണബിന്റെ വീടിന്റെ എല്ലാ പ്രവേശനകവാടങ്ങളും പോലീസ് തടഞ്ഞു. വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പോലീസ് തിരിച്ചയച്ചു.

2018ല്‍ ഇന്‍റീരിയര്‍ ഡിസെെനര്‍ ആന്‍വി നായിക്കിന്‍റെയും അദ്ദേഹത്തിന്‍റെ അമ്മ കുമുദ് നായിക്കിന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്. ഗോസ്വാമിയും മറ്റ് രണ്ട് പേരും തനിക്ക് നല്‍കാനുള്ള 5.40 കോടി രൂപ നല്‍കിയില്ലെന്നും ഇതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്നും അദ്ദേഹം ആത്മഹ്യ കുറിപ്പില്‍ പറഞ്ഞിരുന്നു.

ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാട്ടിതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിക്കെതിരെയും അര്‍ണബിനെതിരെയും അന്വേഷണം നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

അര്‍ണബ് മുബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് പറഞ്ഞിരുന്നു.15 ലക്ഷം രൂപയോളം ടിആര്‍പി റേറ്റിങ്ങിന് വേണ്ടി മാസം അദ്ദേഹം ചിലവഴിക്കുമെന്നും പൊലീസ് ആരോപിച്ചിരുന്നു. തുടര്‍ന്ന്  മുംബൈ പോലീസ് തന്നെ വേട്ടയാടുകയാണെന്ന പ്രതികരണവുമായി അര്‍ണബ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തന്നെ കസ്റ്റഡിയിലെടുത്തതും രാഷ്ട്രീയപ്രേരിതമാണെന്നാണ് അര്‍ണബ് ആരോപിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam