Wed. Apr 24th, 2024
തിരുവനന്തപുരം:

 
ജോസ് കെ മാണിയുടെ ഇടതുപക്ഷപ്രവേശനത്തെ വിമർശിച്ച് മുൻ ‌മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. നാലു ദശാബ്ദത്തോളം യു ഡി എഫിന്റെ ഭാഗമായിരുന്ന കെ എം മാണി സാർ യുഡി‌എഫിന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിൽക്കുകയും ഇടതുമുന്നണിക്കെതിരെ തോളോടുതോൾ ചേർന്നുനിന്ന് വീറോടെ പോരാടുകയും ചെയ്തുവെന്നും ഇത്തരമൊരു തീരുമാനം മാണിസാർ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എടുക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ മതേതര വിശ്വാസികളായ അണികൾ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

“കേരളരാഷ്ട്രീയത്തിൽ കെ എം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനേയും സിപി‌എം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ അര്രോപണങ്ങൾ കൊണ്ട് മൂടി. മാണി സാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസത്തിൽ സിപി‌എമ്മിനെതിരെ യുഡി‌എഫ് ശക്തമായി പോരാടി. അപവാദങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാൻ യുഡി‌എഫ് മാണിയ്ക്കൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ്. മാണിയുടെ ആത്മാവ് പൊറുക്കില്ല.” ഉമ്മൻ ചാണ്ടി പറഞ്ഞു.

സിപി‌എമ്മിന്റെ കക്ഷത്തിൽ തല വെച്ചവരൊക്കെ പിന്നീട് ദുഃഖിച്ചിട്ടുണ്ടെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.