Sun. Feb 23rd, 2025
അടൂർ:

 
സൂരജ് വീട്ടിൽ പാമ്പിനെ കൊണ്ടുവന്ന കാര്യം തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരും പാമ്പിനെ കൊണ്ടുവന്ന വിവരം അറിഞ്ഞിരുന്നുവെന്ന് സമ്മതിച്ചത്. എന്നാൽ, കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായിട്ടില്ലെന്ന് അമ്മ രേണുകയും സഹോദരി സൂര്യയും അന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിച്ചു.

എന്നാൽ, ഇവരുടെ മൊഴി വിശ്വാസ്യതയിൽ എടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. വീണ്ടും ചോദ്യം ചെയ്‌ത ശേഷം തുടർ നടപടികൾ സ്വീകരിക്കും.

അതോടൊപ്പം, ഉത്രയുടെ സ്വർണ്ണം കുഴിച്ചിട്ട സംഭവവും തങ്ങളുടെ അറിവോട് കൂടിയായിരുന്നുവെന്ന് ഇവരും സമ്മതിച്ചിട്ടുണ്ട്. ആയതിനാൽ  തെളിവ് നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനും ഇവർക്കെതിരെ മതിയായ തെളിവ് ലഭിച്ചുവെന്ന് അന്വേഷണ സംഘം പറഞ്ഞു. അതേസമയം സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കൂട്ടി കൂടുതൽ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.

By Arya MR