Tue. Apr 16th, 2024
ന്യൂ ഡല്‍ഹി:

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും തൊഴില്‍ നിയമത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളം ചേര്‍ക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം. 15 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കൊറോണ പ്രതിസന്ധിയിലും ലോക്ക്ഡൗണിലും കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ദുരിതം ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കുടിയേറ്റ തൊഴിലാളികളുടെ യാത്രാച്ചെലവ്‌ വഹിക്കാന്‍ നേരത്തെ സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടി തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നത് ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മറ്റൊരു ലക്ഷ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടി തൊഴില്‍ നിയമങ്ങളില്‍ വ്യാപക ഭേദഗതി വരുത്തുന്നത്. ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.