Sun. Sep 8th, 2024
ന്യൂ ഡൽഹി:

ഉള്ളിയുടെ വില കഴിഞ്ഞ മാസങ്ങളിൽ വർദ്ധിച്ചതിനെ തുടർന്ന് തുർക്കിയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത ഉള്ളി കെട്ടിക്കിടക്കുന്നു. ഇതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ഇവ വിലക്കുറവിൽ നൽകാൻ കേന്ദ്രം തീരുമാനമെടുത്തു. കിലോക്ക് അൻപതു രൂപ നിരക്കിൽ ഇറക്കുമതി ചെയ്ത ഉള്ളി ഇപ്പോൾ പത്തു മുതൽ പതിനഞ്ചു രൂപ നിരക്കിൽ വിൽക്കാനാണ് ആലോചന. 33500 ടൺ ഉള്ളിയാണ് മുംബൈ തുറമുഖത്തു കെട്ടിക്കിടക്കുന്നത്. ശ്രീലങ്ക,മാലിദ്വീപ്, നേപ്പാൾ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് വാങ്ങിയ വിലക്ക് മറിച്ചു വിൽക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഇതോടെ കെട്ടിക്കിടക്കുന്നത് വിലക്കുറവിൽ വിൽക്കുക അല്ലാതെ മറ്റൊരു വഴി ഇല്ലാതായി. കിലോക്ക് 100 രൂപയുടെ മുകളിൽ പോയ ഉള്ളിയുടെ വില ഇപ്പോൾ  50 രൂപയാണ്.