Thu. Apr 25th, 2024
ഗുവാഹത്തി:

അസം സന്ദര്‍ശനം റദ്ദാക്കി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അസം സന്ദര്‍ശനം റദ്ദാക്കി. ഗുവാഹത്തിയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മോദി പ്രതിഷേധം ഭയന്ന് പിന്‍വാങ്ങിയത്. അസമിലെ നിലവിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുയോജ്യമല്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി ഗെയിംസ് ഉദഘാടനത്തിന് വരികയാണെങ്കില്‍ പ്രതിഷേധിക്കുമെന്ന് എഎഎസ്‌യു (ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍) പറഞ്ഞിരുന്നു

അതേസമയം ഗായകനായ സുബീന്‍ ഗാര്‍ഗ് പ്രധാനമന്ത്രി അസമിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അസമില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എങ്കിലെ എയര്‍പോര്‍ട്ട് മുതല്‍ പൗരത്വ നിയമത്തിനെതിരെ ഞങ്ങള്‍ക്ക് പ്രതിഷേധിക്കാനാവൂ’ സുബിന്‍ ഗാര്‍ഗ് പറഞ്ഞു.

അസം ജനത എത്രത്തോളം ഈ നിയമത്തിന് എതിരാണെന്ന് മോദി നേരിട്ട് മനസിലാക്കണമെന്നും സുബിന്‍ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യം പ്രതിഷേധം സംഘടിക്കപ്പെട്ടത് അസമിലായിരുന്നു.

പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ദിവസങ്ങളോളം വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചിരുന്നു. നേരത്തെ ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി-20യ്ക്കിടെയും ഗുവാഹത്തി പൗരത്വ ഭേദഗതി നിയമവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു.