Fri. Apr 26th, 2024

ന്യൂഡൽഹി:

ഇറാഖിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശിച്ചു ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ.ഇറാഖിലെ നിലവിലെ സ്ഥിതി കണക്കിലെടുത്തു മിഡിൽ -ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള  അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നു ട്വിറ്ററിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇറാഖിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത്, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖിലേക്കുള്ള അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശമുണ്ട്. ഇറാഖിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയും ഇറാഖിനുള്ളിലെ യാത്ര ഒഴിവാക്കുകയും ചെയ്യാം. ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് എല്ലാ സേവനങ്ങളും നൽകുന്നതിന് ബാഗ്ദാദിലെ ഞങ്ങളുടെ എംബസിയും എർബിലിലെ കോൺസുലേറ്റും സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും  അദ്ദേഹം  ട്വിറ്റെർ സന്ദേശത്തിൽ വ്യക്തമാക്കി.

ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

കഴിഞ്ഞ ദിവസം ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.ഏതാണ്ട് 12-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങളില്‍ വിക്ഷേപിച്ചതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖിലെ അമേരിക്കന്‍ സേനാ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി നേരിട്ട് വിലയിരുത്തിയതായി വൈറ്റ്ഹൗസ് പ്രത്യേക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിമാനക്കമ്പനികളോട് ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ അമേരിക്കന്‍ വ്യോമയാന അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.