കോഴിക്കോട്:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുള്ളതു കൊണ്ടാണ് ഒ രാജഗോപാല്‍ നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി പറഞ്ഞു.
പ്രമേയത്തെ രാജഗോപാൽ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല. മൗനം സമ്മതം എന്ന നിലയിലാണ് രാജഗോപാല്‍ ഇരുന്നതെന്നും മുരളീധരൻ പറഞ്ഞു. മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയില്‍ പോലും എതിര്‍പ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ഇന്നലെയാണു കേരളാ നിയമസഭയില്‍ പാസായത്. ഇന്ത്യയുടെ മതേതരസ്വഭാവത്തിനും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്കും എതിരായതിനാല്‍ നിയമം പിന്‍വലിക്കണമെന്ന് സഭയിൽ ഒരാളൊഴികെ ഒന്നിച്ചു നിന്നാവശ്യപ്പെട്ടത്. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യത്തെ നിയമസഭ കൂടിയായി കേരളം മാറി.
പ്രമേയം നിയമസഭയില്‍ പാസാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി എംപി അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. ജിവിഎല്‍ നരസിംഹ റാവുവാണ് പിണറായി വിജയനെതിരെ നോട്ടീസ് നല്‍കിയത്.