ന്യൂഡൽഹി:
പൗരത്വ ഭേദഗതി നിയമത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സർവ്വേ കേന്ദ്ര സര്‍ക്കാരിനെതിരായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ജഗ്ഗി വാസുദേവിന്റെ സംഘടനായ ഇഷ ഫൗണ്ടേഷന്‍.
“പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധം ന്യായമാണെന്നു കരുതുന്നുണ്ടോ” എന്ന ചോദ്യമാണ് പോള്‍ നടത്താനായി ട്വിറ്ററിൽ ഇഷ പങ്കുവച്ചത്. ഇതോടൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് ജഗ്ഗി വാസുദേവ് വിശദീകരിക്കുന്ന വീഡിയോയുടെ ലിങ്കും നല്‍കിയിരുന്നു.
ഡിസംബര്‍ 17-നു തുടങ്ങി 30 നു അവസാനിച്ച പോളിൽ 6.57 ലക്ഷം ആളുകൾ വോട്ട് ചെയ്തു. 60 ശതമാനം പേർ രാജ്യത്തു നടക്കുന്ന സമരങ്ങളെ പിന്തുണച്ചു വോട്ട് ചെയ്തു. 37 ശതമാനം മാത്രമാണ് പ്രതിഷേധങ്ങള്‍ക്കെതിരെ പോൾ ചെയ്തത്. ഇതോടെ പണി പാളുമെന്ന് ഉറപ്പായപ്പോൾ ഇഷ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. നിലവിൽ പോള്‍ ഫലം ഫൗണ്ടേഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലില്ലെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.