Wed. Apr 24th, 2024
ന്യൂഡൽഹി:

പ്രതിഷേധാഗ്നി ഇനിയും ആറിത്തണുത്തിട്ടില്ല. നവമാധ്യമങ്ങള്‍ വഴിയും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു. ഡിസംബര്‍ 27ന് ദി സ്പീക്കിംഗ് സ്‌കാല്‍പെല്‍ എന്ന പേജില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.ദില്ലിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ നിന്നുളള ദൃശ്യങ്ങളായിരുന്നു അതില്‍. രണ്ട് പെണ്‍കുട്ടികളും എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടറും തമ്മിലുളള തര്‍ക്കമായിരുന്നു വിഷയം

ദരിയാഗഞ്ച്, ദില്ലി ഗേറ്റ് പ്രദേശങ്ങളിലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ക്രൂരമായ ലാത്തിചാര്‍ജ് ഉണ്ടെന്ന് സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ സംഭവസ്ഥലത്തേയ്ക്ക് വരുന്നത്. നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. അവിടത്തെ കാഴ്ചകള്‍ രക്തം മരവിപ്പിയ്ക്കാന്‍ പോന്നവയായിരുന്നു. തെരുവുകളിലും റോഡുകളിലും രക്തം. നഷ്ടപ്പെട്ട ഷൂകളും പാദരക്ഷകളും തെരുവുകളില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയായ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന അറിവ് കിട്ടിയതിനെ തുര്‍ന്നാണ് പെണ്‍കുട്ടികള്‍ ആശുപത്രിയിലെത്തുന്നത്. പരിക്കേറ്റ പ്രതിഷേധക്കാരെ പ്രവേശിപ്പിച്ച എമര്‍ജന്‍സി വാര്‍ഡിനുള്ളില്‍ ബന്ധുക്കളെയോ അഭിഭാഷകരെയോ മാധ്യമപ്രവര്‍ത്തകരെയോ കടത്തിവിടുന്നുണ്ടായിരുന്നില്ല.

പ്രതിഷേധക്കാരിലൊരാള്‍ എമര്‍ജന്‍സി വാര്‍ഡില്‍ നിന്ന് തലയില്‍ തലപ്പാവുമായും ശരീരത്തിന് മുകളില്‍ നിരവധി പരിക്കുകളുമായും പുറത്തിറങ്ങി വരികയും തന്നെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായും രേഖാമൂലം ഒന്നും നല്‍കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങള്‍ക്ക് ഇവിടെ ചികിത്സ ലഭിക്കണമെങ്കില്‍, അതിനെക്കുറിച്ച് മിണ്ടാതിരിക്കുക, അല്ലെങ്കില്‍ ഇവിടെ നിന്ന് പുറത്തുകടക്കുക എന്ന നിലപാടായിരുന്നു ആശുപത്രി അധികൃതര്‍ക്കുണ്ടായിരുന്നത്. എന്തുകൊണ്ടാണ് തങ്ങളെ അകത്തേക്ക് കടത്തിവിടാത്തതെന്ന് ഗേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിനോട് ചോദിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടറോട് ചോദിക്കൂയെന്നായിരുന്നു മറുപടി.

ഡ്യൂട്ടി ഡോക്ടറോട് (നെയിം ടാഗ് ഇല്ല) ചോദിച്ചപ്പോള്‍ തങ്ങളെ അകത്തേയ്ക്ക് പോകാന്‍ അനുവദിച്ചില്ലായെന്നു മാത്രമല്ല, ഡോക്ടര്‍ വളരെ കോപത്തോടും വിദ്വേഷത്തോടും കൂടി തങ്ങളുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. നിങ്ങള്‍ രണ്ടുപേരെയും കുറഞ്ഞത് 3 വര്‍ഷം വരെ ജയിലില്‍ അടയ്ക്കാന്‍ കഴിയുമെന്നും നിങ്ങള്‍ എന്റെ ജോലിയെ തടസ്സപ്പെടുത്തുന്നു, എന്നും ആരോപിച്ച് ഡോക്ടര്‍ ഫോണ്‍ പുറത്തെടുത്ത് പെണ്‍കുട്ടികളുടെ വീഡിയോ എടുക്കുവാനും തുടങ്ങി. ശാന്തമായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി, ഡോക്ടറും സുരക്ഷാ ഉദ്യോഗസ്ഥരും രോഗികള്‍ക്ക് മുന്നില്‍ വച്ച് തങ്ങളെ മാനസികമായി തളര്‍ത്തുകയായിരുന്നെന്നും ആശുപത്രിയില്‍ തടങ്കലില്‍ വെക്കാന്‍ ശ്രമിച്ചതായും തങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെയും പരിക്കേറ്റയാള്‍ക്കെതിരെയും ഈ ഡോക്ടര്‍ക്ക് ഉള്ള വിദ്വേഷം അദ്ദേഹത്തിന്റെ വാക്കുകളിലും സ്വരത്തിലും പ്രകടമാണ്. മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചും കടമയെക്കുറിച്ചും ഡോക്ടറെ ഒന്നോ രണ്ടോ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കുമെന്നും സത്യം ലോകത്തെ അറിയിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.