Fri. Mar 29th, 2024

ന്യൂഡല്‍ഹി:

ഇന്ത്യയിലെ ഗ്രാമങ്ങളെല്ലാം ഇപ്പോള്‍ മലമൂത്രവിസര്‍ജന രഹിതമാണെന്നാണ് നിലവില്‍ ജല്‍ശക്തി മന്ത്രാലയത്തിനു കീഴിലുള്ള ശുചിത്വ വകുപ്പിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ദേശീയ സാമ്പിള്‍ സര്‍വേയുടെ കണക്ക് ഈ അവകാശ വാദത്തെ കടത്തിവെട്ടുന്നതാണ്.

ശുചിത്വ വകുപ്പ് എന്‍എസ്എസിന്റെ കണ്ടെത്തലുകളെ എതിര്‍ത്തെങ്കിലും ദേശീയ സാമ്പിള്‍ സര്‍വെ ഉദ്യോഗസ്ഥര്‍ ഇതില്‍ തൃപ്തരല്ല.

2018 സെപ്തംബര്‍ വരെ നടന്ന 76ാം ഘട്ട സര്‍വേ ഫലങ്ങള്‍ പറയുന്നത് ഇന്ത്യന്‍ ഗ്രാമങ്ങളിലെ 28.7% കുടുംബങ്ങളും ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നാണ്. 32% ആളുകള്‍ പൊതു സ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, സ്വച്ഛ് ഭാരത് മിഷനില്‍ നിന്നുള്ള ചിത്രം വിചിത്രമാണ്. സ്വച്ഛ് ഭാരതിന്റെ കണക്കില്‍ ഇന്ത്യയിലെ 6% കുടുംബങ്ങള്‍ മാത്രമാണ് ശൗചാലയം ഉപയോഗിക്കാത്തവരായുള്ളത്.

എന്നാല്‍ ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായാല്‍ ഇന്ത്യ പൊതു സ്ഥലത്ത് വിസര്‍ജനം നടത്തുന്ന അവസ്ഥയില്‍ നിന്നും മോചിക്കപ്പെടുമെന്നാണ് സര്‍വേയും സ്വതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച സര്‍വേയില്‍ ഒഡീഷ(49.3%), ഉത്തര്‍പ്രദേശ്(52%), ഝാര്‍ഖണ്ഡ്(58%) എന്നീ സംസ്ഥാനങ്ങളാണ് ശുചിത്വ കാര്യത്തില്‍ ഏറ്റവും മോശം അവസ്ഥയിലുള്ളത്. ഇത് 2018 ജൂലൈ-ഡിസംബര്‍ മാസത്തിലെ കണക്കാണ്.

അതേ കാലയളവില്‍ ശുചിത്വ മിഷന്റെ കണക്കനുസരിച്ച് ഈ സംസ്ഥാനങ്ങള്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ഉദാഹരണത്തിന്, ഉത്തര്‍പ്രദേശില്‍ 99% ആളുകളും ശൗചാലയം ഉപയോഗിക്കുന്നവരാണ്.

ഈ സെപ്തംബറിലാണ് സ്വച്ഛ് ഭാരത് അഭിയാന് ആഗോള ഗോള്‍കീപ്പര്‍ അവാര്‍ഡ് ലഭിച്ചക്കുകയും ന്യൂയോര്‍ക്കില്‍ വെച്ച് ബില്‍ ഗേറ്റ്‌സില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരം സ്വീകരിക്കുകയും ചെയ്തിരുന്നു. ഒന്നാം മോദി സര്‍ക്കാര്‍ 2014 ഒക്ടോബര്‍ 2 നാണ് ശുചിത്വ കാമ്പയിന്‍ ആരംഭിച്ചത്.