Fri. Oct 18th, 2024

ചെന്നൈ:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈ സർവ്വകലാശാലയിലും  വിദ്യാർത്ഥികളുടെ സമരം വ്യാപിച്ചു. പ്രതിഷേധം തടയാൻ ക്യാംപസിൽ കയറിയ പോലീസ് രണ്ടു വിദ്യാർത്ഥികളെ പിടികൂടി. ഇവരെ വിട്ടയക്കമെന്നാവശ്യപെട്ട് അനിശ്ചിതകാല സമരം തുടങ്ങിയതോടെയാണ് സർവകലാശാല അടച്ചത്. ഈ അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പസ് 23 വരെ അടച്ചത്. 24 മുതൽ ക്രിസ്മസ് അവധിയായതിനാൽ അടുത്ത മാസം ഒന്നുവരെ സർവകലാശാല അടഞ്ഞു കിടക്കും.

അതേസമയം പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സമരം സംഘർഷഭരിതമായി. പ്രതിഷേധത്തെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.

”രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോഴും കോൺഗ്രസും അർബൻ നക്സലുകളുമാണ് സമരക്കാരെ ഇളക്കി വിടുന്നത്. കോൺഗ്രസിന്റേത് ഗറില രാഷ്ട്രീയമാണ്” പ്രധാനമന്ത്രി പ്രതികരിച്ചു. “എതിർക്കാവുന്നത്ര എതിർത്തോളൂ. പക്ഷേ, നരേന്ദ്ര മോദി സർക്കാർ പൗരത്വ നിയമം നടപ്പാക്കുക തന്നെ ചെയ്യും” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു.
“സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പൊലീസിനെ ഉപയോഗിച്ചുള്ള അടിച്ചമർത്തൽ അനുവദിക്കില്ല” കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രതികരിച്ചു.