Fri. Mar 29th, 2024
വെല്ലിംങ്ടണ്‍:

ന്യൂസിലന്‍ഡിൽ കഴിഞ്ഞദിവസം ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരും.
വൈറ്റ് ദ്വീപില്‍ കഴിഞ്ഞ ദിവസമാണ് അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടായത്. മരണപ്പെട്ടവരില്‍ ഏറെയും ചൈന, അമേരിക്ക, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ്. മൃതദേഹങ്ങളെല്ലാം ചാരംമൂടിയ നിലയിലായതിനാല്‍ പലതും തിരിച്ചറിയാനായിട്ടില്ല.കൂടാതെ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. സ്ഫോടനത്തെ തുടർന്ന് കാണാതായ വിനോദ സഞ്ചാരികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

ദ്വീപില്‍ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്നും തുടര്‍സ്‌ഫോടനങ്ങള്‍ക്കു സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വൈറ്റ് ഐലന്‍ഡിലെ അഗ്‌നിപര്‍വതം കാണാന്‍ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്.

അപ്രതീക്ഷിതമായിട്ടായിരുന്നു അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായത്. പുകയും ലാവയും പാറകളും 3.6 കിലോമീറ്റര്‍ ഉയരത്തില്‍ ചിതറിത്തെറിച്ചു. ഇതിനു മുന്‍പ് 2016 ലായിരുന്നു സ്‌ഫോടനം നടന്നത്.