Thu. Apr 25th, 2024
കൊച്ചി:

പള്ളുരുത്തി സർക്കാർ അഗതി മന്ദിരത്തില്‍ സൂപ്രണ്ട് ക്രൂരമായി മര്‍ദ്ദിച്ച വയോധിക കാർത്യായനിയെ(74) വനിതാ കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ചു. സംഭവത്തിൽ കൊച്ചിൻ കോർപറേഷൻ സെക്രട്ടറിക്ക് കമ്മീഷൻ അദാലത്തിൽ ഹാജരാവാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. വിഷയത്തിൽ, നേരെത്തെ തന്നെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. വയോധികയെ മർദിച്ചെന്ന കുറ്റത്തിന് സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ സസ്പെന്റ് ചെയ്തു.

കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഗതിമന്ദിരത്തിൽ വയോധികയെ സൂപ്രണ്ട് ഹുസൈൻ മരകട്ട ഊരിയെടുത്തും മറ്റും തല്ലാൻ പോകുന്നതും മർദിക്കുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു.

മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയ അമ്മയെയാണ് സൂപ്രണ്ട് മര്‍ദ്ദിച്ചത്.
ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. അഗതി മന്ദിരത്തിലെ അന്തേവാസിയും മകളുമായ രാധാമണിയെ സൂപ്രണ്ട് അനധികൃതമായി മറ്റൊരിടത്ത് ജോലിക്ക് നിർത്തുകയും മാനസിക വെല്ലുവിളി നേരിടുന്ന ഇവർക്ക് കൂലി നൽകിയില്ല എന്നതിന് പുറമേ ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായും പറയുന്നു. ഇക്കാര്യം ചോദിക്കാനായി അവിടെയെത്തിയ അമ്മ കാർത്ത്യായനിയെയാണ് സൂപ്രണ്ട് മർദിച്ചത്.

സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ സസ്‌പെൻഷൻ നല്കി, പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, പള്ളുരുത്തി അഗതി മന്ദിരത്തിലെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പഴ്സണും അംഗങ്ങളും അമ്മ കാർത്ത്യായയനിയെ സന്ദർശിച്ചു.

” അമ്മയെ കണ്ടു സംസാരിച്ചു. ഇപ്പോൾ, കൊച്ചിൻ കോർപറേഷൻ സെക്രട്ടറിക്ക് കമ്മിഷൻ അദാലത്തിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്, പോലീസിനോടും സംഭവത്തിന്റെ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്.”, ഫോൺ സംഭാഷണത്തിൽ വനിത കമ്മീഷൻ അംഗം ഷിജി ശിവജി വോക്ക് ജേർണലിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *