Fri. Apr 26th, 2024
കൊച്ചി:

അവശ്യസാധനങ്ങൾ കിട്ടാതെ വലഞ്ഞു ദുരിതാശ്വാസ ക്യാമ്പുകൾ. എറണാകുളം ജില്ലയിൽ തുടങ്ങിയ, കളക്ഷൻ സെന്‍ററുകളിലും സാധനങ്ങളുടെ കുറവുണ്ട്. എറണാകുളം, കളക്ട്രേറ്റിലടക്കം കളക്ഷൻ സെന്‍ററുകളിൽ മരുന്നുകൾ, പായ, പുതപ്പുകൾ തുടങ്ങി അവശ്യവസ്തുക്കളൊന്നും ലഭിക്കുന്നില്ല.

കഴിഞ്ഞ വർഷം ദുരന്തബാധിതർക്ക് ആശ്വാസമാകാൻ ആരംഭിച്ച ‘അൻപൊട് കൊച്ചി’യിലും ഒന്നും കിട്ടുന്നില്ല. കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പുകൾ, അടിവസ്ത്രങ്ങൾ, സോപ്പ്, ബ്ളീച്ചിംഗ് പൗഡർ, കുടിവെള്ളം തുടങ്ങിയവയാണ് നിലവിൽ, അത്യാവശ്യമായി വേണ്ട സാധനങ്ങൾ.

ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ എറണാകുളം കളക്ട്രേറ്റിൽ ഇന്നു രാവിലെയാണ് സംഭരണകേന്ദ്രം തുടങ്ങിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ കേന്ദ്രത്തിലും ഇന്ന് ആശ്വാസകരമാം വിധം സാധനങ്ങൾ വന്നില്ല. കഴിഞ്ഞ വർഷം ഇതേ സമയം പ്രളയാനന്തരം ദുരിതാശ്വാസ ക്യാംപായും കളക്ഷൻ സെന്‍ററായും പ്രവർത്തിച്ച സ്ഥാപനമാണ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല. അവിടെ കളക്ഷൻ സെന്‍റർ തുടങ്ങി ഒരു ദിവസം കഴിഞ്ഞിട്ടും ഒരു വണ്ടിയ്ക്കുളള സാധനങ്ങൾ പോലും കിട്ടുന്നില്ല.

വൻ ദുരന്തമുണ്ടായ വടക്കൻ ജില്ലകളിലെ സഹോദരങ്ങളെ സുരക്ഷിതരാക്കുവാനാണ് ദുരിതാശ്വാസ ക്യാമ്പ് സംഘാടകർ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അതേസമയം, എല്ലാ ക്യാമ്പുകളിലുള്ളവരെയും കഴിയുന്നവിധം സഹായിക്കാൻ ശ്രമിച്ചു വരികയാണ്. അത്യാവശ്യം വേണ്ട സാധനങ്ങൾ ലഭിക്കാതാവുമ്പോൾ ക്യാമ്പുകളും ദുരിതപൂർണമാവുകയാണ്. എല്ലാവരോടും സഹായം അഭ്യർത്ഥിക്കുന്നതായി ക്യാമ്പിലെ വോളണ്ടിയർമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *