Sat. Apr 27th, 2024
ന്യൂഡല്‍ഹി :

പാക്കിസ്ഥാൻ ജയിലില്‍ ഇന്ത്യന്‍ ചാരവൃത്തി ആരോപിച്ച്‌, തടവുകാരനാക്കിയിരിക്കുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി പാക്കിസ്ഥാന്റെ പുതിയ നടപടി. വെള്ളിയാഴ്ചയാണ് കുൽഭൂഷനുമായുള്ള കുടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി, കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്ന ആരോപണം ഉന്നയിച്ചു, 2017 ഏപ്രിലിലായിരുന്നു പാക്ക് സൈനിക കോടതി കുൽഭൂഷനു വധശിക്ഷ വിധിച്ചത്. എന്നാൽ, വധശിക്ഷ അസാധുവാക്കി, കുല്‍ഭൂഷനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.

തുടർന്ന്, കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതി, ഇന്ത്യക്ക് അനുകൂലമായി, വിധി പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ, പാക്കിസ്ഥാന്‍ പുനപ്പരിശോധിക്കണമെന്നും വിയന്ന ഉടമ്പടി പ്രകാരം തടവുകാരന് ലഭിക്കേണ്ട നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി പാക്കിസ്ഥാനു നിര്‍ദേശം നല്‍കുകയുമുണ്ടായി.

വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാക്കിസ്ഥാന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം. 2016 മാര്‍ച്ച്‌ മൂന്നിനായിരുന്നു കുല്‍ഭൂഷണ്‍ പാകിസ്ഥാൻ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *