കോട്ടയം:
കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിതനായ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍ റെനി രംഗത്ത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ, കാലു പിടിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് റെനി ആരോപിച്ചു.
അതേസമയം, ആംബുലന്‍സില്‍ രോഗി പുറത്ത് കിടക്കുന്ന കാര്യം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പി.ആർ.ഒയും ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. വെന്റിലേറ്റര്‍ സൗകര്യമുണ്ടോ എന്നാണ് രോഗിയുടെ ബന്ധുക്കള്‍ ചോദിച്ചത്. ഇല്ലെന്ന് വ്യക്തമാക്കി. മറ്റ് എവിടെയെങ്കിലും സൗകര്യമുണ്ടോയെന്ന് പി.ആർ.ഒ അന്വേഷിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയെയും കൊണ്ട് പോയെന്ന അധികൃതരുടെ വാദം മരിച്ചയാളുടെ കുടുംബം പാടെ തള്ളിക്കളയുകയാണ് ചെയ്തത്.
കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് മെഡിക്കൽ കോളേജിലും, രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ കിട്ടാതെ മരിച്ചത്.