Fri. Apr 26th, 2024
ന്യൂഡല്‍ഹി:

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിനെ തുടര്‍ന്ന് കേരള-ബംഗളൂരു റൂട്ടില്‍ പുതിയൊരു ട്രെയിനിന് അനുമതി ലഭിക്കാന്‍ സാധ്യത. കേരളത്തില്‍ നിന്നും ബംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി കൂടി അനുവദിക്കുവാന്‍ റെയില്‍വേ തീരുമാനിച്ചതായാണ് സൂചന. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെമ്പര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള സാധ്യതയ്ക്ക് വഴി വെച്ചത്.

നിലവിലെ സാഹചര്യം പരിഗണിച്ച്‌ ബംഗളൂരുവിലേക്ക് ഒരു പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ അടിയന്തരമായി അനുവദിക്കാം എന്ന നിലപാട് റെയില്‍വേ എടുത്തതായി ജ്യോതിലാല്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുന്‍പോ ശേഷമോ പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാന്‍ സാധ്യതയില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്.

പുതിയ പ്രതിവാര തീവണ്ടിക്കുള്ള സാധ്യതയും സമയക്രമവും പരിശോധിച്ച്‌ റിപ്പോര്‍ട്ട് അയക്കാനുള്ള നിര്‍ദേശം ദില്ലിയിലെ റെയില്‍വേ ബോര്‍ഡ് ആസ്ഥാനത്ത് നിന്നും ദക്ഷിണറെയില്‍വേ ആസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രീതിയിലാവണം ട്രെയിനിന്‍റെ സമയക്രമം എന്നാണ് ദില്ലിയില്‍ നിന്നുള്ള നിര്‍ദേശം.

നിലവില്‍ അഞ്ച് ട്രെയിനുകള്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് നിത്യേന സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതു കൂടാതെ പകല്‍ സമയത്ത് ബാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്സപ്രസ്സും സര്‍വ്വീസ് നടത്തുന്നു. കേരള ആര്‍ടിസി- കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയുടെ സര്‍വ്വീസുകള്‍ വേറെ. എന്നിട്ടും കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രാ പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രതിവാര തീവണ്ടികള്‍ പലതും ദിവസേനയുള്ള സര്‍വ്വീസാക്കി മാറ്റണമെന്ന ആവശ്യം കാലങ്ങളായി റെയില്‍വേക്ക് മുന്നിലുണ്ടെങ്കിലും ഇതേ വരെ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

അതേസമയം കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സില്‍ സംസ്ഥാനത്തൊട്ടാകെ 259 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. 374000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പരിശോധനയില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ ആലോചിക്കുന്നതായി കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

ദീര്‍ഘദൂര സ്വകാര്യ ബസ്സ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് പരിശോധന തുടരുന്നു. സ്വകാര്യബസുകളിലെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള തൊഴിലാളികള്‍ ബസുകളില്‍ ഉണ്ടോയെന്നും പരിശോധിക്കും. തിരുവനന്തപുരത്ത് 20 ബസ്സുകള്‍ക്കെതിരെയും എറണാകുളത്ത് 11 വാഹനങ്ങള്‍ക്കെതിരെയും കേസെടുക്കുകയും 35000 രൂപ പിഴഈടാക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന.

അതേസമയം, അടിക്കടിയുള്ള പരിശോധന ബസ്സ് ജീവനക്കാരെയും വലയ്ക്കുന്നുണ്ട്. തുടര്‍ച്ചയായുള്ള പരിശോധനകള്‍ സര്‍വ്വീസ് നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് ബസ് ഉടമകളും ജീവനക്കാരും പറയുന്നത്. പ്രശ്നം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ബസുടമകള്‍ യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *