Fri. Apr 26th, 2024
കൊച്ചി:

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇന്നും ഹാജരാകാന്‍ സാധിക്കില്ലെന്നാണ് സുരേഷ് കല്ലട അറിയിച്ചത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിശദീകരണം.  മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷ് കല്ലടയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് ഏറ്റെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാര്‍ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വെച്ച്‌ തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയില്‍ വെച്ച്‌ കല്ലട ജീവനക്കാര്‍ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേര്‍ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുവാനാണ് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതുമാണ്. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടിഒ ഓഫീസുകളിലും നിയമിക്കുവാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയുന്നതിന് സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിക്കുന്നതാണ്.

കല്ലട ട്രാവല്‍സിലെ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ബസ് ജീവനക്കാരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമ്പാനൂരിലെ അന്തര്‍സംസ്ഥാന ബസ് ബുക്കിംഗ് ഓഫീസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ചില ബസുകള്‍ മാത്രം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഭൂരിഭാഗവും സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കുന്നതില്‍ പരാജയമാണ്. ഇത്തരം ബസുകള്‍ക്കെതിരെ മുമ്പും നിരന്തരം പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയുണ്ടായില്ല. ബംഗളൂരൂ, ചെന്നൈ തുടങ്ങി സ്ഥലങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും ദിവസവും 50 ല്‍പ്പരം സര്‍വീസുകളാണ് വിവിധ ട്രാവല്‍സുകളായി നടത്തുന്നത്. എന്നാല്‍ ഓടുന്ന വണ്ടികളുടെ കൃത്യമായ എണ്ണം സര്‍ക്കാറിന്‍റെ പക്കലില്ല.

കെഎസ്‌ആര്‍ടിസിയുടെ സര്‍വീസുകള്‍ വേണ്ടത്ര നല്ലരീതിയില്‍ പ്രവര്‍ത്തിക്കാത്തത് മൂലം യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് അന്തര്‍ സംസ്ഥാന സ്വകാര്യയാത്രാ ബസ്സുകളെയാണ്. ഇതിനെയാണ് സ്വകാര്യ ട്രാവല്‍സുകള്‍ ചൂഷണം ചെയ്യുന്നത്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് 1600 രൂപ വരെയാണ് സ്വകാര്യ ബസ്സുകള്‍ സാധാരണ സമയങ്ങളില്‍ ഈടാക്കുന്നത്. എന്നാല്‍ തിരക്ക് കൂടുന്നതനുസരിച്ച്‌ ഇവര്‍ നിരക്കും മാറ്റും. ഇക്കഴിഞ്ഞ വിഷു, ഈസ്റ്റര്‍ അവധിദിനത്തോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് 3500 രൂപവരെ ഈടാക്കിയ ബസ്സുകളുമുണ്ട്.

കല്ലട ട്രാവല്‍സിലെ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി 100 ബസുകള്‍ പരിശോധിച്ചതില്‍ 28 എണ്ണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വിവിധതരത്തിലുള്ള ക്രമക്കേടുകള്‍ക്ക് 40,000 രൂപ പിഴ ഈടാക്കി. 39 ബുക്കിങ് ഓഫീസുകള്‍ക്ക് ലൈസന്‍സ് ഹാജരാക്കാന്‍ നോട്ടീസ് നല്‍കി. ഏഴുദിവസത്തിനുള്ളില്‍ ലൈസന്‍സ് എത്തിച്ചില്ലെങ്കില്‍ ഓഫീസ് അടയ്ക്കണം.

തമ്പാനൂരില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയായിരുന്നുവെന്ന് കണ്ടെത്തി. ഓഫീസ് അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമ്ബാനൂരിലെ ഒരു ഓഫീസിന് മാത്രമാണ് അംഗീകൃത ബുക്കിങ് ഏജന്‍സിക്കുള്ള എല്‍എപിടി ലൈസന്‍സുള്ളത്. 2021 വരെ ഈ സ്ഥാപത്തിന് പ്രവര്‍ത്തനാനുമതിയുണ്ട്.

അന്തര്‍സംസ്ഥാന ബസുകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നതല യോഗം ഇന്ന് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരും. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചു. 8281786096 എന്നതാണ് നമ്പര്‍.

Leave a Reply

Your email address will not be published. Required fields are marked *