Fri. Apr 26th, 2024
കോഴിക്കോട്:

ഓൺലൈൻ ഷോപ്പിങ് പോർട്ടലി‍ൻറെ മറവിൽ നടന്ന ‘ഓൺലൈൻ ലോട്ടറി’ തട്ടിപ്പിൽ ചേവായൂരിലെ റിട്ട ബാങ്ക് മാനേജർക്ക് നഷ്ടമായത് മുക്കാൽ കോടി രൂപ. കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹം നാപ്റ്റോൾ ഷോപ്പിങ് പോർട്ടലിൽ നിന്ന് ഓൺലൈനായി ഉല്പന്നം വാങ്ങിയതിനു പിന്നാലെയാണ് തട്ടിപ്പിൻറെ തുടക്കം. ഉല്പന്നം ലഭിച്ചതിൻറെ അടുത്ത ദിവസം സ്പീഡ് പോസ്റ്റിൽ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണോടുകൂടിയ കത്ത് ലഭിച്ചു.

കൂപ്പണിൽ സമ്മാനമുണ്ടെങ്കിൽ കത്തിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാനായിരുന്നു നിർദ്ദേശം. കൂപ്പൺ സ്ക്രാച്ച് ചെയ്തപ്പോൾ 75 ലക്ഷം രൂപയുടെ ഓൺലൈൻ ലോട്ടറി അടിച്ചെന്ന് തെളിഞ്ഞുവന്നു. തുടർന്ന് കത്തിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടതോടെ തുക ലഭിക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടു.

തുക കൈമാറുന്നതിന് മുമ്പ് ജി എസ് ടി ഉൾപ്പെടെ വിവിധ ഇനത്തിലുള്ള നികുതി മുൻകൂർ അടക്കണമെന്ന് നിർദേശിച്ചു. ഇതോടെ ആവശ്യപ്പെട്ടപ്രകാരം ആദ്യം 49,950 രൂപയും പിന്നീട് 4,55,000 രൂപയും ബാങ്ക് വഴി അയച്ചു. ഇതോടെ ലോട്ടറി തുക 75 ലക്ഷമെന്നത് രണ്ടുകോടിയായിട്ടുണ്ടെന്ന് തട്ടിപ്പുകാർ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു.

അതിനാൽ നികുതി തുക കൂടിയെന്ന് പറഞ്ഞ് ഏപ്രിൽ 20 വരെ 25 തവണയായി മൊത്തം 74,26,000 രൂപ തട്ടിപ്പുസംഘം അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. ഒരുമിച്ച് ഒമ്പതുലക്ഷം രൂപവരെ ഇദ്ദേഹം ബാങ്കിലെത്തി രശീതി എഴുതി കൗണ്ടറിലൂടെ വിവിധ അക്കൗണ്ടുകളിൽ നിന്നായി കൈമാറിയിട്ടുണ്ട്. വലിയ സൗഭാഗ്യം വന്നുചേരുമെന്ന പ്രതീക്ഷയിൽ തട്ടിപ്പാണെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

സ്ഥിരമായി ഒരേ അക്കൗണ്ടിലേക്ക് വൻ തുകകൾ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ സംശയം പ്രകടിപ്പിച്ച് കുടുംബത്തെ അറിയിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ചേവായൂർ പൊലീസ് അന്വേഷിക്കുന്ന കേസിൽ ഇതുവരെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ ഇ -മെയിൽ ചോർത്തിയുള്ള വിദേശ ഹാക്കര്‍മാരുടെ തട്ടിപ്പിൽ പ്രവാസി വ്യവസായിയായ പന്നിയങ്കര സ്വദേശിയുടെ 70,000 യു.എസ് ഡോളർ (52 ലക്ഷം രൂപ) നഷ്ടമായിരുന്നു.