Fri. Apr 26th, 2024

മലപ്പുറം:

വാഴയൂര്‍ മുണ്ടകശ്ശേരി മലയിൽ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി. 2005ലെ ആസ്തി രജിസ്റ്ററില്‍ ഇവിടെ 15 ചന്ദനമരങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു ചന്ദനമരംപോലും മലയില്‍ ഇപ്പോഴില്ല. ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് നാട്ടുകാര്‍.

1981ല്‍ നാട്ടുകാരനായ ക്യഷ്ണന്‍ നമ്പൂതിരി ഒരേക്കര്‍ ഭൂമി പൊതുശ്മാശനത്തിനു വേണ്ടി പഞ്ചായത്തിനു വിട്ടുകൊടുത്തിരുന്നു. മഹാഗണിയും, തേക്കും, ചന്ദനവും അടക്കമുള്ള നിരവധി മരങ്ങള്‍ ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. പിന്നീട് ചില മരങ്ങള്‍ നശിച്ചു. 2005ല്‍ പഞ്ചായത്ത് കണക്കെടുത്തപ്പോഴാണ് 15 ചന്ദനമരങ്ങളുണ്ടെന്ന് വ്യക്തമായത്. ഇത് രേഖകളിലുമുണ്ട്. എന്നാല്‍, നിലവില്‍ ചന്ദനതൈകളല്ലാതെ ഒരു മരം പോലും മുണ്ടകശ്ശേരി മലയിലില്ല.

പഞ്ചായത്തിന്‍റെ കൈവശമുള്ള സ്ഥലത്ത് നിന്ന് മറ്റ് മരങ്ങളും വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് പ്രദേശത്ത് കാണാന്‍ സാധിക്കുന്ന മരക്കുറ്റികള്‍ വ്യക്തമാക്കുന്നത്. അതേസമയം, 2020 ല്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷം മരങ്ങള്‍ മുറിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പിപി വാസുദേവന്‍ പറഞ്ഞു.