Sat. Apr 27th, 2024
ഹൈദരാബാദ്:

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രെയിനേജ് പൈപ്പ്ലൈനിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മറ്റു രണ്ടുപേരെ വിമാനത്താവളത്തിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം.

വിമാനത്താവളത്തിലെ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാൻ വന്ന പ്ലംബർ നരസിംഹ റെഡ്ഡി (42) ആണ് മരിച്ചത്. സീലിങ്ങിന് മുകളിലെ പൈപ്പാണ് പൊട്ടിയത്. ഇതിന് മുകളിലേക്ക് മൂവരും കോവണി ഉപയോഗിച്ചാണ് കയറിയത്.

തുടർന്ന് ചോർച്ചയുള്ള ഭാഗത്ത് ആസിഡ് ഒഴിച്ചു. ഇതിനെ തുടർന്നുണ്ടായ പുക ശ്വസിച്ചതോടെ ഇവർക്ക് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലുമ നരസിംഹ റെഡ്ഡിയെ രക്ഷിക്കാനായില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രകാശ് റെഡ്ഡി പറഞ്ഞു.

മറ്റ് രണ്ട് പേർ സുരക്ഷിതരാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

ഫേബർ സിന്ദൂരി ഫെസിലിറ്റി മാനേജ്‌മെൻറ് സർവിസസിൽ ജോലി ചെയ്യുകയായിരുന്നു നരസിംഹ റെഡ്ഡി. കമ്പനിക്കെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് ഐപിസി 304 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

By Divya