Tue. Mar 19th, 2024
തിരുവനന്തപുരം:

ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പച്ചക്കൊടി വീശി മന്ത്രിസഭാ യോഗം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്ക്ക് സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തും.

ഇതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിലാക്കുന്നതിന് പിന്നോക്ക വിഭാഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കുന്നതിനും തീരുമാനമായി. നേരത്തേ ഈ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണാനുകൂല്യം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കൊച്ചി മെട്രോയുടെ കലൂര്‍ കാക്കനാട് പാതയ്ക്ക് ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും, തീരദേശ പാത രണ്ടുവര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കും തുടങ്ങിയ തീരുമാനങ്ങളും മന്ത്രിസഭാ യോഗത്തിലുണ്ടായി. കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനുള്ള തീരുമാനവും ഇന്നുണ്ടായി.

ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. സെമി ഹൈസ്പീഡ് റെയില്‍വേയുടെ അവസാന അലൈന്‍മെന്റ് വേഗത്തില്‍ പൂര്‍ത്തീകരിക്കും. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങള്‍ ബന്ധപ്പെട്ടവര്‍ സന്ദര്‍ശിച്ച് രൂപരേഖ ഉണ്ടാക്കണം. മൂന്നുമാസത്തിനകം ഡിപിആര്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ തീരുമാനങ്ങളും മന്ത്രിസഭാ യോഗത്തിലുണ്ടായി. ചീഫ് സെക്രട്ടറി വിപി ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

By Divya