Thu. Apr 25th, 2024
പാലക്കാട്:

നെന്മാറ അയിലൂരില്‍ പത്ത് വര്‍ഷം യുവാവ് യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് നെന്മാറയില്‍ തെളിവെടുപ്പ്.

കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കാണും. തുടര്‍ന്ന് അയിലൂരിലെത്തി മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും. കമ്മീഷന്‍ ആവശ്യപ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പൊലീസ് കൈമാറും.

സംഭവത്തില്‍ നെന്മാറ പൊലീസ് റഹ്മാന്റെയും സജിതയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ കൂടി ചേര്‍ത്താണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നത്. റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്.

സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

By Divya