Tue. Apr 16th, 2024
കൊച്ചി:

വാക്‌സീന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് വാക്‌സിനേഷന് സ്ലോട്ട് കിട്ടുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു.

പുതിയ വാക്‌സീന്‍ വിതരണ നയം നടപ്പിലാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. തിരൂരങ്ങാടി മണ്ഡലത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെ പി എ മജീദ് എം എല്‍ എ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. മലപ്പുറത്ത് വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന ഹര്‍ജിയും ഇതിനോടൊപ്പം കോടതി പരിഗണിക്കും.

പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആര്‍ടിപിസിആര്‍ നിരക്ക് സംബന്ധിച്ച വിഷയം ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് നിരക്ക് നിശ്ചയിക്കാന്‍ അധികാരമില്ലെന്നാണ് ലാബ് ഉടമകളുടെ വാദം.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. പരിശോധനാ നിരക്ക് നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

By Divya