Thu. Mar 28th, 2024
ബംഗളൂരു:

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കര്‍ണാടകയും തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ 149 താലൂക്ക് ആശുപത്രികളും 19 ജില്ലാ ആശുപത്രികളും ഇതിനായി നവീകരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രിയും സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനുമായ ഡോ സി എന്‍ അശ്വന്ത നാരായണ അറിയിച്ചു. ഇതിനായി 1500 കോടിയാണ് ചെലവഴിക്കുക.

മൂന്ന് മാസത്തിനകം പദ്ധതികള്‍ നടപ്പാക്കും. ബ്രഹത് ബെംഗളൂരു മഹാനഗര പാലികക്ക് കീഴിലെ ആശുപത്രികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടില്ല -കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിന് ശേഷം അശ്വന്ത നാരായണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

800 കോടി അടിസ്ഥാന സൗകര്യ വികസനത്തിനും, 600 മുതല്‍ 700 കോടി വരെ ശമ്പള ചെലവുകള്‍ക്കുമായാണ് നീക്കിവെക്കുന്നത്. 4000 ഡോക്ടര്‍മാര്‍, ഒരോ ഡോക്ടര്‍ക്കും രണ്ടോ മൂന്നോ നഴ്‌സുമാരും മറ്റു സ്റ്റാഫുകളും ആവശ്യമാണ്. എല്ലാ ജില്ലാ ആശുപത്രിയിലും ചുരുങ്ങിയത് 100 ഓക്‌സിജന്‍ ബെഡുകളടക്കം സജ്ജീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

By Divya