Fri. Apr 26th, 2024
ന്യൂഡൽഹി:

കർഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിർത്തിയിൽ ഉടനെത്തുമെന്നും ഈ പോരാട്ടം നിലനിൽപ്പിന് വേണ്ടിയാണെന്നും പഞ്ചാബി നടൻ ദീപ് സിദ്ദു. റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷ കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു നടൻ.

‘ഞാൻ ഉടൻ സിംഘു അതിർത്തിയിലെത്തും. അത് നമ്മുടെ നിലനിൽപ്പിന്‍റെ പോരാട്ടമാണ്. ഞാൻ അറസ്റ്റിലായപ്പോൾ നിരവധിപേർ എനിക്കെതിരായി. ഇപ്പോൾ നിരവധിപേർ എനിക്കുവേണ്ടി സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. സണ്ണി ഡിയോൾ എനിക്കൊപ്പം നിന്നില്ല. ഗുരുദാസ്പുർ തിരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹവുമായി എനിക്ക് യാതൊരു ബന്ധമില്ല’ -ദീപ് സിദ്ദു പറഞ്ഞു.

പഞ്ചാബിലെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ഒരു രാഷ്ട്രീയ ഇടം വേണം. പ്രാദേശിക നേതൃത്വം വേണം. ഞങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രാദേശിക പാർട്ടി വേണം’ -രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ദീപ് സിദ്ദു പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപ് സിദ്ദു അറസ്റ്റിലാകുന്നത്. ചെങ്കോട്ട സംഘർഷം കഴിഞ്ഞ് 13 ദിവസത്തോളം ഒളിവിൽ കഴിഞ്ഞതിന് ശേഷമായിരുന്നു അറസ്റ്റ്. കർഷക റാലിക്കിടെ ചെങ്കോട്ടയിൽ കടന്ന ദീപ് സിദ്ദുവും സംഘവും പതാക ഉയർത്തിയത് വിവാദമായിരുന്നു.

ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപിയുമായി ബന്ധമുണ്ടെന്നും കർഷക സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും കർഷക നേതാക്കൾ പറഞ്ഞിരുന്നു.

By Divya