Fri. Apr 26th, 2024
കൊച്ചി:

ബന്ധുനിയമന വിഷയത്തിൽ കെ ടി ജലീലിനെതിരായി വന്ന ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല. ജലീൽ രാജി വെച്ച സാഹചര്യത്തിലാണ് തീരുമാനം. എ ജിയിൽ നിന്ന് സർക്കാർ ഇതു സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു.

സർക്കാരിന് കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം ലഭിച്ചത്. ലോകായുക്ത ഉത്തരവിനെ സർക്കാരിന് തന്നെ നേരിട്ട് എതിർത്ത് ഹർജി നൽകാമെന്ന് അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുൻമന്ത്രിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്.

ജലീലിനൊപ്പം സർക്കാരിന് നേരിട്ടും ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജി നൽകാമെന്നാണ് എജി നിയമോപദേശം നൽകിയത്. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കിയത്. ലോകായുക്ത ആക്ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എജി പറഞ്ഞിരുന്നു.

പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പക‍ർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനിൽക്കില്ലെന്നും എജി നിയമോപദേശത്തിൽ നിരീക്ഷിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനും തുടർനടപടികൾ സ്വീകരിക്കാമെന്നാണ് എജി പറഞ്ഞത്.

ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജി ഹൈക്കോടതി പ്രാഥമിക വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരുന്നു. ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെയാണ് കെ ടി ജലീൽ മന്ത്രിസ്ഥാനം രാജി വച്ചത്.

By Divya