Tue. Apr 23rd, 2024
ചങ്ങരംകുളം:

മകനെതിരായ സമൂഹമാധ്യമങ്ങളിലെ ഭീഷണിക്ക് മറുപടിയുമായി രാഷ്ട്രീയ നേതാവ് കൂടിയായ ഉമ്മ. വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് ഫെയ്സ്ബുക്കിൽ കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് . ലീഗ് സിപിഎം സംഘർഷങ്ങ‌ളുടെ പശ്ചാത്തലത്തിലായിരുന്നു സുഹ്റ മമ്പാടിന്റെ മകനെതിരെ ഫേസ്ബുക്കിൽ കമന്റിലൂടെ വധ ഭീഷണി വന്നത്.

‘കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്കാരം നടത്തേണ്ടി വന്നേനെ’ എന്നാണ് ഒരാള്‍ കുറിച്ചത്. സുഹ്റ മമ്പാടിന്‍റെ മകന്‍ അഡ്വ നിയാസ് മുഹമ്മദിന്റെ ചിത്രത്തിന് താഴെയായിരുന്നു ഈ കമന്റ്.

കമന്റിന് സുഹ്‌റയുടെ മറുപടി ഇങ്ങനെ:’അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച്‌ കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖാക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത്‌ ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും..’

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കണ്ണൂര്‍ പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. ഇന്ന് മുതല്‍ പ്രതികളെ പിടികൂടും വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യുഡിഫ് നേതാക്കള്‍ പ്രതികരിച്ചു.

By Divya