Sat. Apr 27th, 2024
കൊച്ചി:

 
നിയമസഭ തിരഞ്ഞെടുപ്പിൽ അരൂര്‍ നിയോജക മണ്ഡലത്തിൽ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ വെബ്‌കാസ്റ്റിങ് ഏർപ്പെടുത്താൻ സാധിക്കുമോയെന്നു പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. മണ്ഡലത്തിലെ 39 ബൂത്തുകളിൽ വെബ് കാസ്റ്റിങ് വേണമെന്ന് ആവശ്യപ്പെട്ട് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളും കോടതി പരിഗണിച്ചു.

ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ വെബ് കാസ്റ്റിങ് നടത്താമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തു. കോടതിയും ഹർജിയിലെ ഈ ആവശ്യത്തെ അംഗീകരിച്ചില്ല. തുടര്‍ന്നാണ് അരൂരില്‍ വെബ്‌കാസ്റ്റിങ് പരിഗണിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചത്.

ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളും കോടതി തീര്‍പ്പാക്കി. തമിഴ്‌നാട് കേരള അതിര്‍ത്തി മണ്ഡലങ്ങളായ ദേവികുളം പീരുമേട്, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് വോട്ടര്‍മാര്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാന്‍ വേണ്ടിയുള്ള കര്‍ശനമായ നടപടികള്‍ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വോട്ടെടുപ്പ് ദിവസവും തലേന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും കമ്മീഷന്‍ അറിയിച്ചു.