Sat. Apr 27th, 2024
ദില്ലി:

വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ അനിശ്ചിത്വം തുടരുമ്പോള്‍ പിന്നോട്ടില്ലെന്നാവര്‍ത്തിച്ച് പ്രധാനമന്ത്രി. കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്ന വിപ്ലവം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് മന്‍ കി ബാത്തിന്‍റെ എഴുപത്തിയഞ്ചാം പതിപ്പില്‍ മോദി അവകാശപ്പെട്ടു. നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കര്‍ഷകര്‍ കയ്യേറ്റം ചെയ്തതില്‍ അന്വേഷണം തുടങ്ങി.

കര്‍ഷക സമരം നാല് മാസം പിന്നിടുമ്പോഴും കേന്ദ്രം മൗനം തുടരുന്നതിനിടെയാണ് ഒരടിപോലും പിന്നോട്ടില്ലെന്ന സൂചന പ്രധാനമന്ത്രി നല്‍കിയത്. കാര്‍ഷിക മേഖലയെ നവീകരിക്കപ്പെടേണ്ടതുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പട്ടു. നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രവും, സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷകരും നിലപാടെടുത്തതോടെ കഴിഞ്ഞ ജനുവരി 22ന് ചര്‍ച്ചകള്‍ നിലച്ചു.

ഇനി ചർച്ച വേണ്ടെന്നും സമരക്കാര്‍ സ്വയം പിന്‍വലിയുമെന്നും കേന്ദ്രമന്ത്രിസഭയില്‍ ഒരു വിഭാഗം നിലപാടെടുക്കുമ്പോള്‍, പന്ത്രണ്ടാം വട്ട ചര്‍ച്ചയാകാമെന്ന് മറുവിഭാഗത്തിന് അഭിപ്രായമുണ്ട്. ഇതിനിടെയാണ് നിയമങ്ങളില്‍ പ്രതിഷേധിച്ച കർഷകർ പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കൈയേറ്റം ചെയ്തത്.

By Divya