ബംഗളൂരു:
കർണാടക കൃഷി മന്ത്രി ബി സി പാട്ടീൽ വീട്ടിൽനിന്നും കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പെടുത്ത സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണം തേടി. മന്ത്രി ബിസി പാട്ടീലിൻറെ വീട്ടിലെത്തി ആരോഗ്യപ്രവർത്തകർ വാക്സിൻ കുത്തിവെപ്പെടുക്കുന്നതിെൻറ ചിത്രം ഉൾപ്പെടെ പ്രചരിച്ചതോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർണാടക സർക്കാറിൽനിന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയത്.
കേന്ദ്രത്തിൻറെ മാർഗനിർദേശ പ്രകാരം 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരും മറ്റ് അസുഖങ്ങളുള്ള 45 വയസ്സിന് മുകളിലുള്ളവരും സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെത്തി വേണം വാക്സിൻ സ്വീകരിക്കാൻ.
പ്രോട്ടോക്കോൾ പ്രകാരം വീട്ടിൽനിന്നും വാക്സിൻ സ്വീകരിക്കാൻ പാടില്ലെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർണാടക സർക്കാറിൽനിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ മാധ്യമങ്ങളോട് പറഞ്ഞു.