മ്യാൻമർ:
മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചിയെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്‍റെ നടപടിയില്‍ വ്യാപക പ്രതിഷേധം. നടപടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില് മ്യാന്‍മറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. സൈനിക നടപടിയെ ബ്രിട്ടണും ഐക്യരാഷ്ട്ര സഭയും അപലപിച്ചു.
മ്യാന്‍മര്‍ സൈന്യത്തിന് നേരെ ഭീഷണി മുഴക്കിയും ഓങ്സാന്‍ സൂചിക്കും രാജ്യത്തെ ജനതക്കും പിന്തുണ അറിയിച്ചുമായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം. നടപടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില് മ്യാന്‍മറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജോ ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
മ്യാന്‍മര്‍ സൈന്യത്തിന്‍റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. മ്യാന്‍മര്‍ ജനതയുടെ കൂടെയാണ് അമേരിക്ക. മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ശ്രമം നടത്തുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി