Fri. Apr 26th, 2024

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും കര്‍ഷകരുടെയും സര്‍ക്കാരിന്‍റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനും സന്നദ്ധമാണെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചിട്ടുണ്ട്. ഖലിസ്ഥാൻ ബന്ധം ആരോപിച്ച് കർഷക നേതാക്കൾക്ക് എന്‍ഐഎ നോട്ടീസ് അയക്കുന്നത് പുന:പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 26 ന് റിപബ്ലിക് ദിനത്തിൽ ഡെൽഹിയിലെ കർഷക സമരം രണ്ട് മാസം പൂർത്തിയാകും. അന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലിയും ഐക്യദാർഢ്യ റാലികളും സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ ഔദ്യോഗിക റിപബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് മേൽ അത് കരിനിഴൽ വീഴ്ത്തുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. സമരം ചർച്ച ചെയ്ത് തീർക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടതും സര്‍ക്കാരിനെ വിട്ടുവീഴ്ച്ചക്ക് പ്രേരിപ്പിക്കുന്നുണ്ട്.

മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. എങ്കിലും നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സമരം ഒത്തുതീര്‍ക്കുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ രണ്ട് മാസം പൂർത്തിയാക്കുന്ന സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ കീഴടങ്ങുമോ? DNA ചർച്ച ചെയ്യുന്നു.