Fri. Apr 26th, 2024

കോടികൾ ചെലവിട്ട് നിർമ്മിച്ച വൈറ്റില – കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകൊടുത്തു. കൊച്ചി നഗരത്തിലെയും ദേശീയ പാതയിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുകയായിരുന്നു ഫ്ളൈ ഓവർ നിർമാണത്തിൻ്റെ ലക്ഷ്യം. വൈറ്റില മേൽപ്പാലം നിര്‍മാണത്തിന് ചെലവായത് 86.34 കോടി രൂപയാണ്. കുണ്ടന്നൂർ മേൽപ്പാലത്തിന് 82.74 കോടി രൂപയും ചെലവായി.

മെട്രോ റെയിലും ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരുകളുടെ അവകാശവാദം. എന്നാല്‍ പാലങ്ങള്‍ തുറന്നെങ്കിലും കുരുക്കഴിക്കാന്‍ കഴിഞ്ഞില്ല.

ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ പ്രതിദിനം കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംക്ഷനാണ് വൈറ്റില. നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന് വൈറ്റിലയിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ കഴിയില്ല എന്ന് നിരവധി വിദഗ്ധരും സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു.

2018ൽ നിർമ്മാണത്തിൻ്റെ പ്ളാൻ തയ്യാറാക്കിയപ്പോൾ തന്നെ ഇ ശ്രീധരനും ശാസ്ത്ര സാഹിത്യ പരിഷത്തും ടൗൺ പ്ലാനിംഗ് വിദഗ്ധരും അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. തൃപ്പൂണിത്തുറ – കടവന്ത്ര റോഡിലും പാലം നിർമ്മിക്കണം എന്നായിരുന്നു നിർദ്ദേശം. കിറ്റ് കോ തയ്യാറാക്കിയ വിശദമായ നിർദ്ദേശങ്ങളും സർക്കാർ തള്ളിക്കളഞ്ഞു.

ഈ നിര്‍ദ്ദേശങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ പാലങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ഉദ്ഘാടനം വൈകിയതോ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോ അല്ല അശാസ്ത്രീയ വികസനത്തിൻ്റെ മറ്റൊരു ഉദാഹരണമായി ഈ പാലങ്ങളും മാറിയതാണ് യഥാർത്ഥ പ്രശ്നം. DNA ചർച്ച ചെയ്യുന്നു.