Fri. Apr 26th, 2024
WomenscommissionAdalath
കൊച്ചി:

ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍.  കമ്മീഷന്‍റെ മെഗാഅദാലത്തില്‍ യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട്  ആവശ്യപ്പെട്ടു. യുവതിക്ക് പോലിസ്‌ സംരക്ഷണം ഏര്‍പ്പെടുത്താനും  ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ നിര്‍ദേശിച്ചു‌.

സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന്‍ അംഗങ്ങള്‍ യുവതിയെ നേരില്‍ കണ്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. അതിന് ശേഷം നടന്ന ആദ്യ അദാലത്തില്‍ തന്നെ യുവതിയുടെ പ്രശ്നം കമ്മീഷന്‍ വീണ്ടും പരിഗണിക്കുകയായിരുന്നു.

ചോറ്റാനിക്കരയില്‍ സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകള്‍ നല്‍കിയ പരാതിയിലും അന്വേഷണം നടത്താന്‍ അദാലത്തില്‍ തീരുമാനമായി. ഇതേക്കുറിച്ച്‌ ജില്ല പോലീസ് മേധാവിയോടും പരാതികള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനുകളില്‍ നിന്നു നേരിട്ടും റിപ്പോര്‍ട്ടുകള്‍ തേടാന്‍  കമ്മീഷന്‍ തീരുമാനിച്ചു.

പ്രായമായ അമ്മയെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ഒറ്റക്കാക്കിയ മകനെതിരായ പരാതിയും വനിത കമ്മീഷന്‍ പരിഗണിച്ചു. അമ്മയുടെ അനുവാദമില്ലാതെ വീട് വാടകക്ക് നല‍്കിയെന്നതായിരുന്നു പരാതി. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ ഡി ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.

സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തുവെന്ന പരാതിയും അദാലത്തില്‍ പരിഗണിച്ചു. പ്രദേശത്തെ ലഹരി വില്‍പനസംഘവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപകീര്‍ത്തികരമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാതാപിതാക്കള്‍ ഗൗരവകരമായ സമീപനം കാണിക്കണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നിരവധി അപകടങ്ങളും സാമൂഹിക പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെന്നും ലഹരി ഉപഭോക്താക്കള്‍ ആയിട്ടുള്ളവരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാന്‍ മടി കാണിക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

ലോക്ക് ഡൗണിന് ശേഷം നടത്തിയ വനിത കമ്മീഷന്‍ അദാലത്തില്‍ 55 പരാതികള്‍ ആണ് ആകെ പരിഗണിച്ചത്. ഇതില്‍ 15 കേസുകള്‍ തീര്‍പ്പാക്കി. 5 കേസുകള്‍ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. ഒരു പരാതിയില്‍ കൗണ്‍സിലിങ്ങ് നിര്‍ദേശിച്ചിട്ടുണ്ട്. 34 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. അയല്‍പക്ക തര്‍ക്കം, ഗാര്‍ഹിക പീഡനം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പരാതികള്‍ ആണ് അദാലത്തിന് മുമ്പിലെത്തിയത്.